സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 6 വർഷമായി പ്രവർത്തിക്കുന്നത് ഉയർന്ന തുക നല്‍കി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സില്‍.

വടക്കഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആറു വർഷമായി പ്രവർത്തിക്കുന്നത് ഉയർന്ന തുകനല്‍കി ഷോപ്പിംഗ് കോംപ്ലക്സില്‍. മാസം 55,000 രൂപ വാടകയിലാണ് ഈ സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതുമൂലം സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ചെറുതല്ല.

വാടക കെട്ടിടമായതിനാല്‍ പഠനസൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും പരിമിതികളുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനും സ്ഥാപനത്തിന് കഴിയാത്ത സ്ഥിതിയാണ്.

സംസ്ഥാനത്തെ ഏക സർക്കാർ കമ്യൂണിറ്റി കോളജിനായി വടക്കഞ്ചേരി മണ്ണാംപറമ്ബില്‍ നിർമിക്കുന്ന ഇരുനില കെട്ടിടത്തില്‍ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും സ്ഥലം കണ്ടെത്താമെന്ന ധാരണയുണ്ടെങ്കിലും ഇവിടുത്തെ കെട്ടിടനിർമാണവും പേപ്പർ വർക്കുകളും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.

സർക്കാർ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വന്തം കെട്ടിടം എന്ന ലക്ഷ്യത്തോടെ പി.പി. സുമോദ് എംഎല്‍എ ഇക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം എടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥാപനാധികൃതർ പറഞ്ഞു. സ്ഥലം എംഎല്‍എയും പട്ടികജാതി – വർഗ ക്ഷേമ വകുപ്പു മന്ത്രിയുമായിരുന്ന എ.കെ.ബാലന്‍റെ ശ്രമഫലമായാണ് 2019 ജൂലൈ 23 ന് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സ്ഥാപനം തുടങ്ങിയത്.

അന്നുമുതല്‍ ഈ വാടകകെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ എന്നീ രണ്ട് കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.

സീറ്റ് ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത രണ്ട് വർഷം മുമ്പ് വരെ എസ്‌എസ്‌എല്‍സിയായിരുന്നത് ഇപ്പോള്‍ പ്ലസ് ടു വാക്കി ഉയർത്തിയിട്ടുണ്ട്. പിഎസ്‌സി അംഗീകരിച്ചിട്ടുള്ള കേരള സർക്കാരിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സർട്ടിഫിക്കറ്റാണ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നല്‍കുന്നത്.

രണ്ട് കോഴ്സുകളിലുള്ള 70 സീറ്റില്‍ 60 ശതമാനം സീറ്റും പട്ടികജാതി വിദ്യാർഥികള്‍ക്കും 15 ശതമാനം പട്ടികവർഗ വിദ്യാർഥികള്‍ക്കും 25 ശതമാനം പൊതു വിഭാഗത്തിനുമായാണ് സംവരണം ചെയ്തിട്ടുള്ളതെന്ന് സ്ഥാപനത്തിന്‍റെ ഇൻസ്ട്രക്ടർ ഇൻ ചാർജ് പ്രിൻസിപ്പല്‍ ജേക്കബ് തോമസ് റോഷൻ പറഞ്ഞു.

രാജ്യത്തും പുറത്തുമുള്ള സ്റ്റാർ ഹോട്ടലുകള്‍, വിമാന കമ്പനികള്‍, വിനോദസഞ്ചാര കപ്പലുകള്‍, റെയില്‍വേ, വ്യവസായ സ്ഥാപനങ്ങള്‍, കാറ്ററിംഗ് കമ്പനികള്‍, എസ് സി-എസ്ടി ഹോസ്റ്റലുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഈ സ്ഥാപനത്തിലെ പഠനത്തിലൂടെ തൊഴില്‍ ലഭ്യമാണ്.

അട്ടപ്പാടി, അഗളി തുടങ്ങി വിവിധ ജില്ലകളിലെ ആദിവാസി മേഖലയിലെ വിദ്യാർഥികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. വിദ്യാർഥികള്‍ക്ക് സ്റ്റൈപ്പന്‍റും മറ്റു ആനുകൂല്യങ്ങളുമുണ്ട്.

സ്ഥാപനം സർക്കാർ വക കെട്ടിടത്തിലേക്ക് മാറ്റി സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനൊപ്പം വടക്കഞ്ചേരിയില്‍ പുതിയ കോഴ്സുകള്‍ കൂടി ആരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം.