ലോട്ടറി കടയിൽ നിന്നും പൂട്ട് തകർത്ത് 5000 രൂപയും, അറുപതിനായിരം രൂപയുടെ ലോട്ടറികളും മോഷ്ടിച്ച കള്ളൻ പിടിയിൽ.

വടക്കഞ്ചേരി: സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വടക്കഞ്ചേരിയിലെ ലോട്ടറി കടയിൽ മോഷണം നടത്തിയ ആൾ പിടിയിൽ. മണ്ണാർക്കാട് തെങ്കര സ്വദേശി സുരേഷ് (30) ആണ് പിടിയിലായത്. ഇയാളെ വടക്കഞ്ചേരിൽ ലോട്ടറി കടയിലും, പച്ചക്കറി കടയിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ജൂൺ 19നാണ് വടക്കഞ്ചേരി ബസ്സ്റ്റാൻഡിന് എതിർവശത്തുള്ള വിനായക ലോട്ടറി കടയിൽ നിന്നും പൂട്ട് തകർത്ത് 5000 രൂപയും അറുപതിനായിരം രൂപയുടെ ലോട്ടറികളും ഇയാൾ കവർന്നത്. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് എതിർവശത്തെ പച്ചക്കറി കടയിലും മോഷണശ്രമം നടത്തിയിരുന്നു.

എന്നാൽ പണം ഒന്നും നഷ്ടപ്പെടാത്തതിനാൽ ഉടമ പോലീസിൽ പരാതി നൽകിയില്ല. ഇയാൾ കടയിൽ കയറുന്നതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്.

പാലക്കാട് ഹോട്ടലിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് സുരേഷ് സൗത്ത് പോലീസിന്റെ പിടിയിൽ പിടിയിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരിയിൽ മോഷണം നടത്തിയതും സുരേഷാണെന്ന് തെളിഞ്ഞത്.