ദേശീയപാതയില്‍ രാത്രിയാത്ര അപകടത്തിൽ; യാത്രാ വാഹനങ്ങളുടെ വഴിമുടക്കി മൂന്ന് വരി പാതയിലൂടെയും ചരക്കുവാഹനങ്ങള്‍.

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാതയില്‍ യാത്രാവാഹനങ്ങളുടെ വഴിമുടക്കി മൂന്ന് വരി പാതയിലൂടെയും ചരക്കുവാഹനങ്ങള്‍ തോന്നും മട്ടില്‍ പോകുന്നത് ദേശീയപാതയിലെ രാത്രിയാത്ര അത്യന്തം അപകടത്തിലാക്കുന്നു.

രാത്രിയായാല്‍ യാത്രാവാഹനങ്ങളുടെ വഴിമുടക്കിയാണ് മൂന്ന് വരി പാതയിലൂടെയും ചരക്കുവാഹനങ്ങള്‍ നിരയായി പോവുക. ഒരു ദിശയിലേക്കുള്ള മൂന്ന് വരി പാതയില്‍ ഇടത്പാത പല ഭാഗത്തും ചരക്കുലോറികളുടെ പാർക്കിംഗിനായാണ് ഉപയോഗിക്കുന്നത്. പിന്നേയുള്ള രണ്ട് വരിയും ചരക്കുവാഹനങ്ങളുടെ പിടിയിലാണ്. പ്രത്യേകിച്ച്‌ അന്യസംസ്ഥാന ചരക്ക് വാഹനങ്ങളാണ് ഇത്തരത്തിൽ പോകുന്നത്. മറ്റ്‌ യാത്രാവാഹനങ്ങൾ ചരക്കു വാഹനങ്ങളെ മറികടക്കാനാവാതെ പിന്നിൽ പോകേണ്ട സ്ഥിതിയാണ്.

റോഡപകടങ്ങള്‍ ഒഴിവാക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ മുൻനിർത്തിയുള്ള ലൈൻ ട്രാഫിക് വാളയാർ മുതല്‍ ചേർത്തല വരെയുള്ള റോഡില്‍ കർശനമാക്കിയിട്ടുണ്ടെന്ന്ഇടക്കിടെ മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും ചരക്ക് വാഹനങ്ങള്‍ ഓടിക്കുന്നവർ ചെവികൊള്ളുന്നില്ല.
ദേശീയപാതയില്‍ ചരക്കുവാഹനങ്ങളുടെ രാത്രിയാത്ര തോന്നുംമട്ടിലാണ്.

എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാൻ ലക്ഷ്യം വച്ചായിരുന്നു 2023 ജനുവരിയില്‍ പന്നിയങ്കരയില്‍ വച്ച്‌ ലൈൻ ട്രാഫിക് പദ്ധതി ആരംഭിച്ചത്. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് സ്ഥലത്ത് എത്തിയാണ് അന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത്. വേഗത കുറഞ്ഞ വാഹനങ്ങള്‍ പാതയുടെ ഇടത് ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം. സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻ മാത്രം ഉപയോഗിക്കുക എന്നതായിരുന്നു വടക്കഞ്ചേരി-മണ്ണുത്തി ആറ് വരി പാതയിലുള്ള നിർദേശം.

ഒരു മാസത്തിനുള്ളില്‍ തന്നെ ട്രാഫിക് നിയമങ്ങള്‍ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയപാതയില്‍ നടപ്പിലാക്കുമെന്നുള്ള
ഉറപ്പുകള്‍ പലതുമുണ്ടായി. ഇപ്പോഴും വേഗതകുറഞ്ഞ ചരക്കുലോറികള്‍ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്. ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളില്‍ പാലിക്കപ്പെടുന്നില്ല. സിഗ്നല്‍പോലും നല്‍കാതെ ചരക്കുവാഹനങ്ങള്‍ ലൈൻ മാറുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ-ചേർത്തല പാതയില്‍ വാഹനം ഓടിക്കുന്നവർക്കായി നിർദേശങ്ങളും കർശന പരിശോധനകളുമുണ്ടായാൽ വാഹനങ്ങള്‍ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ച്‌ പോകുമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടുന്നത്.