കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ.

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ. ആർപ്പൂക്കര സ്വദേശിയും വനിതാ ജീവനക്കാരിയുമായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എൽസി സജിയാണ് വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

എം.ബിഎ വിദ്യാർത്ഥിയിൽ നിന്നും മാർക്ക് ലിസ്റ്റും, പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്കി. ബാക്കി തുകയായ 30000 രൂപ കൂടി നല്കണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന്, എം.ബി.എ വിദ്യാർഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നല്കി.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർഥിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച്‌ എം.ബി.എ വിദ്യാർഥിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥനെ പിടികൂടിയത്.വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇന്സ്പെക്ടര്മാരായ സാജു, ജയകുമാർ, നിസാം, എസ്.ഐ സ്റ്റാൻലി, അനൂപ്, അരുണ് ചന്ദ്, അനില്കുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.