28 മണിക്കൂർ മലയിടുക്കില്‍: വെളിച്ചം മങ്ങുന്നു; കരസേനയുടെ സഹായം തേടി മുഖ്യമന്ത്രി.

പാലക്കാട്‌: മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ  മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23)വിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി.  കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബെംഗളുരുവിൽനിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.

മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങിയിരുന്നു. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന  മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം. 

ബാബുവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ 28 മണിക്കൂറിലേറെയായി ബാബു മലയിടുക്കില്‍ കഴിയുകയാണ്. നിലവില്‍ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്. എൻഡിആർഎഫും കാടു പരിചയമുള്ള ആദിവാസി സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വെളിച്ചം മങ്ങുന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാകും. 

കോഴിക്കോട്ടു നിന്നും പര്‍വ്വതാരോഹക സംഘം ഉടന്‍ മലമ്പുഴയില്‍ എത്തുമെന്നാണ് വിവരം. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.
കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.