ക്വാളിറ്റി ഇല്ലാത്തതിന്റെ പേരിൽ തിരിച്ചു കൊണ്ട് പോവുകയായിരുന്ന 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട്‌ രണ്ട് യുവാക്കള്‍ പിടിയിൽ.

പാലക്കാട്: പാലക്കാട് മരുതറോഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വില്‍പ്പനയ്ക്കായി കോയമ്പത്തൂരില്‍ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങള്‍ നിലവാരം കുറഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാവിലെ മരുതറോഡില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ് വാന്‍ നിര്‍ത്താതെ പോവുകായായിരുന്നു.

എന്നാല്‍ പൊലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച്‌ പിക്കപ് വാന്‍ വിശദമായി പരിശോധിച്ചു. ഇതിനിടയിലാണ് പച്ചക്കറികള്‍ സൂക്ഷിക്കുന്ന ബോക്സുകളില്‍ നിന്നായി പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. പിന്നാലെ ഷബീര്‍, ഷഹബാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായാണ് പ്രതികള്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രതികള്‍ക്ക് മറ്റാരെങ്കിലും പണം നല്‍കിയോ എന്നതിനേക്കുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു.