സ്കൂളിന്റെ ഓഫീസ് കുത്തിതുറന്നു മോഷണം.

ചിറ്റൂര്‍: സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും കാമറയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ ഒരാളെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് കിണത്തുക്കടവ് മൈലേരി പാളയത്ത് വ്യാജപേരില്‍ താമസിച്ചു വരികയായിരുന്ന നല്ലേപ്പിള്ളി സ്വദേശി ഐ.ഷെമീറാണ് (31) അറസ്റ്റിലായത്. കോഴിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മൂന്ന് ലാപ്‌ടോപ്പ്, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഡിജിറ്റല്‍ കാമറ എന്നിവയാണ് സ്‌കൂളില്‍ നിന്ന് മോഷ്ടിച്ചത്. പ്രതിയും കുടുംബവും കൊഴിഞ്ഞാമ്പാറ മലക്കാട് ഭാഗത്ത് നാലുവര്‍ഷത്തോളമായി താമസിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പോക്‌സോ കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജൂലായിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മോഷണ സമയത്ത് ഒപ്പം മറ്റൊരാള്‍ കൂടി ഉണ്ടെന്നും അയാളെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

നല്ലേപ്പിള്ളിയിലെ ഒരു വീട്ടില്‍ നിന്ന് ടി.വിയും മോഷ്ടിച്ചതായി പ്രതി മൊഴിനല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് പൊലീസ് തമിഴ്നാട്ടിലെത്തിയത്. സ്‌കൂളിലും പരിസരത്തും തെളിവെടുപ്പ് നടത്തി. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എസ്.ഐ പി.സുജിത്ത്, എ.എസ്.ഐ ഇ. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍. ഷിബു, വി. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.