കൊല്ലങ്കോട്: പുതുനഗരം-കൊല്ലങ്കോട് പ്രധാന പാതയിലെ ഊട്ടറ പാലത്തിൽ ഗതാഗതം നിരോധിച്ചിട്ട് മൂന്നാഴ്ചയായിട്ടും പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ തകർന്ന ഭാഗം ബലപ്പെടുത്താനോ ഉള്ള പണികൾ തുടങ്ങിയില്ല. പാലത്തിന്റെ മുകളിലത്തെ സ്ലാബിൽ വലിയ ദ്വാരം ഉണ്ടായതിനെത്തുടർന്ന് ജനുവരി എട്ടുമുതലാണ് പാലത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.ഇതേത്തുടർന്ന് ഊട്ടറ-ആലമ്പള്ളം പാതയിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ഈ പാതയിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. വീതി കുറഞ്ഞ, ആലമ്പള്ളം ചപ്പാത്തിന്റെ ഭാഗത്താണ് പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നത്. ഇവിടെ ഗതാഗതക്രമീകരണത്തിന് പാലത്തിന് ഇരുവശവും പോലീസിന്റെ സേവനം തുടരുന്നുണ്ടെങ്കിലും പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്.ഓഫീസ് സമയങ്ങളിലാണ് സ്ഥിതി രൂക്ഷമാകുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പാലത്തിന്റെ ഭാഗത്തുണ്ടായ കുരുക്കിൽ അരമണിക്കൂറിലധികം വാഹനങ്ങൾ കുടുങ്ങി. ആലമ്പള്ളം പാതയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി സർവീസ് നടത്തുന്നത്. മഴക്കാലത്ത് ജലനിരപ്പുയർന്നാൽ ആലമ്പള്ളം ചപ്പാത്തിലൂടെയുള്ള ബദൽ ഗതാഗതവും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ ലഘൂകരിച്ച് ഊട്ടറ പാലത്തിന്റെ അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമാണവും എത്രയും വേഗം തുടങ്ങണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
ഊട്ടറ പാലത്തിന്റെ തകർച്ച:
ആലമ്പള്ളം ബദൽ പാതയിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു.


Similar News
യാത്രക്കാർക്ക് ആശ്വാസം; കുഴൽമന്ദത്ത് ദേശീയപാതയിൽ പുതുതായി നിർമിച്ച അടിപ്പാത തുറന്നു
ശബരിമല ദർശനത്തിനിടെ ചിറ്റൂർ സ്വദേശി പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചു.
മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല; ആൽഫ്രഡിനും, എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്.