വടക്കഞ്ചേരി: പാളയം-കരിപ്പാലി റോഡിലൂടെ വാഹനമോടിക്കണമെങ്കിൽ നല്ലൊരു അഭ്യാസിയാകേണ്ടിവരും.കുഴികളിൽ വീഴാതെ വെട്ടിച്ചും കുഴിയിലകപ്പെട്ടാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെയും പെടാപ്പാടുപെട്ടാണ് യാത്രക്കാർ രണ്ടുകിലോമീറ്റർ കടക്കുന്നത്. ഇരുചക്രവാഹനയാത്രികർക്കാണ് കൂടുതൽ ഭീഷണി. ഏതുനിമിഷവും നിയന്ത്രണം തെറ്റി വീഴും.അഞ്ച് വർഷത്തിലേറെയായി യാത്രക്കാർ ഈ ദുരിതം സഹിക്കുന്നു. റോഡ് ഉടൻ നവീകരിക്കുമെന്ന് ഇടയ്ക്കിടെ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ പണി നടന്നില്ല. ഒക്ടോബറിൽ കിഴക്കഞ്ചേരി-ചിറ്റടി റോഡിലുള്ള മമ്പാട് പാലം പുനർനിർമാണത്തിനായി പൊളിച്ചതോടെ ബദൽവഴിയായ പാളയം-കരിപ്പാലി റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.വടക്കഞ്ചേരി ടൗണിൽനിന്ന് മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിലേക്ക് കടക്കുന്ന എളുപ്പവഴിയായതിനാൽ ചെറു ചരക്കുവാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളും ഈവഴിയിലാണ്.സൈക്കിളിൽ വരുന്ന വിദ്യാർഥികൾ ഇളകിക്കിടക്കുന്ന കല്ലിൽ കയറി തെന്നിവീഴുന്നത് പതിവായിരിക്കുകയാണ്.വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.