കാട്ടുതീ തടയാൻ മലമുകളില്‍ നിരീക്ഷണ കേന്ദ്രം ഒരുക്കി വനംവകുപ്പ്.

നെന്മാറ: നെന്മാറ-വനം ഡിവിഷനിലെ വിവിധ വനമേഖലകളില്‍ തുടര്‍ച്ചയായി കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് നെന്മാറ ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചില്‍ പെട്ട കരിമ്പാറ കുന്നിന്‍ മുകളില്‍ നിരീക്ഷണ കേന്ദ്രം ഒരുക്കി. രാപ്പകല്‍ ഭേദമില്ലാതെ കാട്ടുതീ ജാഗ്രത നിരീക്ഷണത്തിനായി നിരീക്ഷണ കേന്ദ്രത്തില്‍ വാച്ചര്‍മാരെയും നിയമിച്ചിട്ടുണ്ട്.

മേഖലയില്‍ അടുത്തിടെ ഉണ്ടായ കാട്ടുതീയുടെ ഗതിയും, ശമനവും, വ്യാപന വ്യാപ്തിയും എല്ലാം വനംവകുപ്പ് ഈ കേന്ദ്രത്തില്‍ നിന്നാണ് നിരീക്ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ ഓലകള്‍ കൊണ്ട് കെട്ടി ഭംഗിയില്‍ കെട്ടി ഉണ്ടാക്കി ചുറ്റും നിരീക്ഷിക്കാന്‍ പറ്റിയ രീതിയില്‍ 10 അടിയോളം വലിപ്പത്തില്‍ ഒരാള്‍ക്ക് ഇരിക്കാനും കിടക്കാനും സൗകര്യമുള്ള രീതിയിലാണ് നിരീക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

മംഗലംഡാം, കുഞ്ചിയാര്‍പതി, കടപ്പാറ, നേര്‍ച്ചപ്പാറ തുടങ്ങിയ ആലത്തൂര്‍ റേഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും കല്‍ച്ചാടി, നെല്ലിയാമ്പതി, അയിലമുടി, ഓവുപാറ, പൂഞ്ചേരി, കൈതച്ചിറ തുടങ്ങി നെല്ലിയാമ്പതി റേഞ്ചില്‍ പെട്ട വനമേഖലകളിലെ പുക ഉയരുന്നതും തീ പടരുന്നതും വരെ ഇവിടെ നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയും.

കാട്ടില്‍ പുക ഉയരുന്നതും തീ കത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവിടെയുള്ള വാച്ചര്‍ വനം ഉദ്യോഗസ്ഥരെയും അതാത് പ്രദേശങ്ങളിലുള്ള വാച്ചര്‍മാരെയും വനസംരക്ഷണ സമിതിക്കാരെയും മൊബൈല്‍ ഫോണിലൂടെ വിളിച്ചറിയിക്കും ഇത് കാട്ടുതീ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന് സഹായകമെന്ന് വനം ജീവനക്കാര്‍ പറഞ്ഞു. കാട്ടു തീ നിയന്ത്രണത്തിനായി വനമേഖലയില്‍ പോയവര്‍ക്ക് മൊബൈല്‍ റേഞ്ച് കിട്ടാതിരുന്നാല്‍ പുറമേ ബന്ധപ്പെടുന്നതിനും ഈ കേന്ദ്രത്തിലേക്ക് ആണ് വിളിക്കാറുള്ളത്. മുന്‍ വര്‍ഷങ്ങളിലും ഇവിടെ നിരീക്ഷണ കേന്ദ്രം ഒരുക്കി വേനല്‍ കഴിയുന്നതുവരെ കാട്ടുതീ സംരക്ഷണ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.

കുതിരാന്‍ മലകള്‍ മുതല്‍ നെല്ലിയാമ്പതി മേഖല വരെയുള്ള വിദൂര പ്രകൃതി മനോഹര ദൃശ്യങ്ങളും വനമേഖലയും നിരീക്ഷിക്കാന്‍ പറ്റിയ സ്ഥലത്തായാണ് വനംവകുപ്പ് നിരീക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.