യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന ട്രാന്‍സ്‌ജെന്റര്‍ പിടിയില്‍.

പാലക്കാട്: വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട യുവാവിനെ വാക്കുതര്‍ക്കത്തിനിടെ കഴുത്തില്‍ കത്തിയമര്‍ത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ കൂടി അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശി വൃന്ദയെ (26) ആണ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതി കൊല്ലം ഭാഗത്തേക്ക് നീങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ നോര്‍ത്ത് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് കഴിഞ്ഞദിവസം പുലര്‍ച്ചയോടെ തടഞ്ഞുവെച്ചു.

പിന്നീട് പാലക്കാട് നോര്‍ത്ത് പൊലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് സ്വദേശി ജോമോളെ (36) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം നടന്നത്. ഒലവക്കോട് കരുവത്തോട് സ്വദേശി സെന്തില്‍കുമാറിനെ വീട്ടിലേക്ക് പോകുംവഴി ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ സെന്തില്‍കുമാര്‍ ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വൃന്ദ കത്തിയെടുത്ത് സെന്തില്‍കുമാറിന്റെ കഴുത്തിലമര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഗുരുതര പരിക്കേറ്റ സെന്തില്‍ കുമാറിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ജില്ല ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.ഐ സുജിത് കുമാര്‍, എസ്.ഐ സുനില്‍, സി.പി.ഒമാരായ ബിനു, രഘു, വനിത സി.പി.ഒ സജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.