കുട്ടികര്‍ഷക അവാര്‍ഡ് പരിഗണനാ ലിസ്റ്റില്‍ ഇടം നേടി കൊല്ലങ്കോട് സ്വദേശിയായ ആദിത്യന്‍.

കൊല്ലങ്കോട്: മികച്ച കുട്ടികര്‍ഷക അവാര്‍ഡ് പരിഗണന ലിസ്റ്റില്‍ കൊല്ലങ്കോട് ചെറിയാണ്ടി കുളമ്പിലെ ധര്‍മ്മരാജന്റെ മകൻ ആദിത്യനും. സംസ്ഥാന കാര്‍ഷിക അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗങ്ങള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ വീട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അവാര്‍ഡ് നിര്‍ണയ പരിഗണന ലിസ്റ്റില്‍ പന്ത്രണ്ടുകാരനായ ആദിത്യൻ ഇടം നേടിയത്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ അടുക്കളത്തോട്ടം, ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതികള്‍ നടപ്പിലാക്കി വിജയം കൈവരിച്ചതോടെ കര്‍ഷിക മേഖലയിലെക്കുള്ള കാല്‍വെപ്പ് തുടങ്ങിയത്. പി.കെ.ഡി.യു.പി സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്താണ് വിദ്യാലയത്തിലെ മികച്ച കുട്ടി കര്‍ഷകൻ എന്ന പദവി അദ്ധ്യാപകര്‍ ആദിത്യന് ലഭിച്ചത്.പച്ചക്കറി കൃഷിക്ക് പുറമേ നാടൻ കോഴി, താറാവ്, നെല്‍കൃഷി എന്നിവ ചെയ്യുന്നതിലേക്ക് ആദിത്യൻ മികവ് പുലര്‍ത്തി. കര്‍ഷക കുടുംബമായതിനാല്‍ അച്ഛൻ ധര്‍മ്മരാജനില്‍ നിന്നും പകര്‍ന്നു കിട്ടയ അറിവുകളും കൃഷി പരിപാലനത്തിന് ആദിത്യൻ മുതല്‍ കൂട്ടായി. നെല്‍പാടങ്ങളില്‍ വിതക്കുന്നതു മുതല്‍ വളപ്രയോഗം, കളവലി, കൊയ്ത്ത് എന്നിവ തനിച്ച്‌ ചെയ്യുന്ന ആദിത്യന് നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ട്.

കൊല്ലങ്കോട് കൃഷിഭവൻ മുഖേനയാണ് മികച്ച കുട്ടി കര്‍ഷകനായുള്ള അംഗീകാരത്തിനായി സര്‍ക്കാറില്‍ ശുപാര്‍ശ നല്‍കിയത്. തുടര്‍ന്ന്സംസ്ഥാന കാര്‍ഷിക അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ്, ജോസഫ് ജോണ്‍ എന്നിവര്‍ ആദിത്യന്റെ വീട് സന്ദര്‍ശിച്ചു. കൊല്ലങ്കോട് ഡി എ.എ സ്മിത സാമുവല്‍, കൊല്ലങ്കോട് കൃഷി ഓഫീസര്‍ രാഹുല്‍ രാജ്, ഫീല്‍ഡ് അസി. ശ്രീജിത് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പഠനകാലത്ത് കുട്ടികള്‍ക്ക് കൃഷിയോടുള്ള അടുപ്പം അപൂര്‍വമാണ്. കൃഷിയോട് സ്‌നേഹമുള്ള കുട്ടികള്‍ നാടിന്റെ മുതല്‍ക്കുട്ടാണ്. കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്ന തരത്തിലേക്ക് രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും മുന്നോട്ടുവരണമെന്ന് കെ. ബാബു എം. എൽ. എ. പറഞ്ഞു.