ദീപാവലി അവധി: നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വൻ തിരക്ക്

നെന്മാറ :ദീപാവലി അവധിയെത്തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സീതാര്‍കുണ്ട് , കേശവൻപാറ, കാരപ്പാറ തുടങ്ങിയ ഭാഗങ്ങളില്‍ ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകളില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.പോത്തുണ്ടി ചെക്ക് പോസ്റ്റിലൂടെ ധാരാളം വാഹനങ്ങള്‍ കടന്നുപോയതായി ചെക്ക് പോസ്റ്റ് അധികൃതര്‍ പറഞ്ഞു.

പോത്തുണ്ടി ഉദ്യാനത്തിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് നാലുമണി മുതല്‍ പോത്തുണ്ടി വനം ചെക്ക് പോസ്റ്റ് മുതല്‍ ശിവക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഉദ്യാന സന്ദര്‍ശനത്തിന് വന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാല്‍ റോഡരികില്‍ തന്നെ പാര്‍ക്ക് ചെയ്തത് ഗതാഗതക്കുരുക്ക് വര്‍ധിക്കാൻ ഇടയാക്കി. പുലയംപാറ, സീതാര്‍കുണ്ട് എസ്റ്റേറ്റ് റോഡിലാണ് നെല്ലിയാമ്പതിയില്‍ ഏറെ ഗതാഗതക്കുരുക്കുണ്ടായ സ്ഥലങ്ങള്‍കാരപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ തിരക്കും കാരപാറ മേഖലയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഗതാഗതക്കുരുക്കില്‍ പെട്ട ഏറെ പേര്‍ സീതാര്‍കുണ്ട്, കാരപ്പാറ യാത്ര ഒഴിവാക്കി മടങ്ങി. ആഴ്ചകള്‍ക്ക് മുൻപേ നെല്ലിയാമ്ബതിയിലെ റിസോര്‍ട്ടുകള്‍ ബുക്കിംഗ് തീര്‍ന്നതിനാല്‍ പുതുതായി വന്നവര്‍ക്കും താമസ സൗകര്യം ലഭ്യമായില്ല. നെല്ലിയാമ്ബതിയില്‍ താമസ സൗകര്യം ലഭിക്കാത്തവര്‍ ഇന്നലെ തന്നെ മടങ്ങി.

പോത്തുണ്ടി ഉദ്യാനത്തില്‍ സന്ദര്‍ശകരുടെ തിരക്ക് മൂലം ബഹുഭൂരിപക്ഷം പേര്‍ക്കും സാഹസിക യാത്ര നടത്താൻ കഴിഞ്ഞില്ല. ജലസമൃദ്ധമായ അണക്കെട്ടും ഉദ്യാനവും പരിസരവും കണ്ട് വിനോദസഞ്ചാരികള്‍ മടങ്ങി.