ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 3 പേർക്ക് പരുക്ക്.

നെന്മാറ: ദേശീയപാത കുളവൻമുക്കിന് സമീപം രോഗിയുമായി പാലക്കാട്ടേക്കു പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. നെന്മാറ കയറാടി പയ്യാങ്കോട് കോളനിയിലെ ദേവു (52), സൈനബ (37), ഡ്രൈവർ നെന്മാറ സ്വദേശി റഫീഖ് (34) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രാഥമിക ചികിത്സയ്ക്കു ശേഷം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കയറാടി പയ്യാങ്കോട് കോളനിയിലെ തങ്കവേലുവിന്റെയും പരുക്കേറ്റ ദേവുവിന്റെയും മകനായ മനോജി (30)നെ ജില്ലാ ആശുപത്രിയിൽ കാണിക്കാൻ നെന്മാറ കയറാടിയിൽനിന്നു പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത കുളവൻമുക്ക് മന്ദിരാടിനു സമീപം മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട ആംബുലൻസ് മറിയുകയായിരുന്നു. മനോജ് ഉൾപ്പെടെ ആംബുലൻസിലുണ്ടായിരുന്ന മറ്റു മൂന്നുപേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.