വാഹനം എത്തിയിട്ടും ദ്രുതകര്‍മ സേന എത്തിയില്ല.

നെന്മാറ: ദ്രുതകര്‍മസേനക്ക് വാഹനമെത്തിയിട്ടും സേനയെത്തിയില്ല. കെ. ബാബു എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചാണ് പത്തര ലക്ഷം രൂപ വകയിരുത്തി വാഹനം ലഭിച്ചത്. എന്നാല്‍ സേനക്കുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് അധികം ഓടേണ്ട അവസ്ഥയാണുണ്ടാവുക.

വാഹനം അനുവദിച്ചത് കര്‍ഷകരും, നാട്ടുകാരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വാഹനത്തിനാവശ്യമായ ഉദ്യോഗസ്ഥരെ ആനശല്യം ഒഴിയുന്നതുവരെ നിയമിക്കാൻ നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ദ്രുതകര്‍മസേനയുടെ ഒരു വാഹനത്തില്‍ വനം വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചര്‍, രണ്ട് സെക്ഷൻ ഫോറസ്റ്റര്‍മാര്‍, നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, രണ്ട് ഡ്രൈവര്‍മാര്‍, അഞ്ച് വാച്ചര്‍മാര്‍ എന്നീ ഒഴിവുകളാണ് നികത്തേണ്ടത്.

നിലവില്‍ 20 വാച്ചര്‍മാര്‍ ഉള്ളത് ഉപയോഗിക്കാം. മറ്റുദ്യോഗസ്ഥരുടെ കുറവ് നികത്തിയില്ലെങ്കില്‍ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട്, അയിലൂര്‍, നെല്ലിയാമ്പതി എന്നീ പ്രദേശത്തേക്കുള്ള പ്രവര്‍ത്തനത്തെ ബാധിക്കും.