രണ്ടാം വിളയ്ക്കായി പോത്തുണ്ടിഡാം ഇടത് കര കനാൽ തുറന്നു.

നെന്മാറ: രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് തുറന്നു. 90 സെന്‍റീ മീറ്ററാണ് കഴിഞ്ഞദിവസം ഇടതു കര കനാല്‍ തുറന്നത്. ആദ്യ 7 ദിവസം അയിലൂര്‍, അടിപ്പെരണ്ട, തിരുവഴിയാട് ബ്രാഞ്ചുകളിലേക്കാണ് ഇപ്പോള്‍ വെള്ളം തുറന്നു നൽകിയിരിക്കുന്നത്. തുടര്‍ന്ന് ഈ ബ്രാഞ്ചുകളിലേക്കുള്ള വെള്ളം നിർത്തി ഒലിപ്പാറ, കയറാടി ബ്രാഞ്ചു കനാലുകളിലേക്ക് തുറക്കും.

മുൻ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വലതുര കനാല്‍ ജനുവരി ഒന്നിന് തുറന്ന് വിവിധ ബ്രാഞ്ചു കനാലുകളിലൂടെ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ വലിപ്പത്തിനനുസരിച്ച്‌ ജലവിതരണം ക്രമീകരിച്ചു വിതരണം നടത്തും. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡാം ഉപദേശക സമിതി ഇടതുകര കനാല്‍ ഇന്നലെയും വലതുകര ജനുവരി മൂന്നിനും തുറക്കാനായിരുന്നു തീരുമാനം.

മിക്ക നെല്‍പ്പാടങ്ങളും വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് വീണ്ടു കീറി തുടങ്ങിയതോടെ കര്‍ഷകര്‍ ജലസേചന വകുപ്പ് ഓഫീസിലേക്ക് സമരവുമായി എത്തിയതോടെ കെ. ബാബു എം എല്‍ എ ഇടപെട്ടാണ് ജലവിതരണം നേരത്തെ ആക്കിയത്. 22 ദിവസത്തിനു മാത്രം ശേഷിക്കുന്ന വെള്ളം മുഴുവൻ പ്രദേശത്തേക്ക് ജലസേചനത്തിന് തികയില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.