മമ്പാട് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ.

കിഴക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കുണ്ടുകാട്–ചിറ്റടി റോഡിലുള്ള പുന്നപ്പാടം–മമ്പാട് പുഴപ്പാലം (കോസ്‌വേ) നിര്‍മാണം അവസാനഘട്ടത്തില്‍. കാലവര്‍ഷത്തിനു മുന്‍പ് ഏപ്രിലില്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കും. 2017ലാണ് കെ.ഡി.പ്രസേനൻ എംഎൽഎ ഇടപെട്ട് പാലം പുതുക്കിപ്പണിയാന്‍ 7 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചത്. എന്നാൽ, 2018ലും, 2019ലും പ്രളയവും 2020ലും, 2021ലും കൊറോണയും പിടിമുറുക്കിയതോടെ പണി നീളുകയായിരുന്നു.

തുടര്‍ന്ന് 2022 മേയ് 10നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തി. 49 വർഷം പഴക്കമുള്ളതാണു നിലവിലുണ്ടായിരുന്ന പാലം. കാലവർഷമായാൽ മമ്പാട് പുഴ നിറയുന്നതോടെ പുഴപ്പാലം കരകവിഞ്ഞൊഴുകും. കഴിഞ്ഞ പ്രളയകാലത്ത് ഒരാഴ്ചയോളം പുഴ നിറഞ്ഞു ഗതാഗതം സ്തംഭിച്ചിരുന്നു. താഴ്ന്നു കിടക്കുന്ന പുഴപ്പാലം ഉയർത്തിയാണു നിർമിച്ചിരിക്കുന്നത്. ഭീമന്‍ തൂണുകള്‍ നിര്‍മിച്ചു പ്രധാന കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കി. ഇരിഭാഗത്തുമുള്ള റോഡിനോടു ചേരുന്ന ഭാഗം വരെ സംരക്ഷണഭിത്തി നിര്‍മിക്കുന്ന പണികളാണിപ്പോള്‍ നടക്കുന്നത്.

തുടര്‍ന്ന് മണ്ണിട്ടു നികത്തും. ആവശ്യമുള്ള മണ്ണ് ഇപ്പോള്‍ത്തന്നെ കൊണ്ടുവന്നു നികത്തല്‍ ആരംഭിച്ചു. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു മമ്പാട് പുഴപ്പാലം ഉയർത്തി നിർമിക്കുകയെന്നത്. 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ. റെക്കോർഡ് വേഗത്തിലാണു പണികള്‍ നടക്കുന്നത്. രണ്ടുമൂന്നു മാസങ്ങള്‍ കൊണ്ടു പാലം പണി പൂര്‍ത്തിയാക്കി പാലം തുറന്നു കൊടുക്കും. യാത്രക്കാരുടെ ബുദ്ധിമുട്ട് മുന്നില്‍ക്കണ്ടാണു വേഗത്തില്‍ നിര്‍മാണം നടത്തുന്നത്.