വയനാട് കാട്ടാനയുടെ ആക്രമണം; കിഫ അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.

നെന്മാറ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കിഫ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ നിസംഗതയിലും കൊലയാളി ആന കേരളത്തിലേക്ക് എത്തിയ വിവരം വനം വകുപ്പ് അറിഞ്ഞിട്ടും കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും, കർഷകരുടെയും, മലയോരവാസികളുടെയും ജീവന് വിലകല്‍പ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് കിഫ (കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ) അടിപ്പെരണ്ടയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും. വന്യമൃഗസംരക്ഷണത്തെക്കാള്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും, ഭക്ഷ്യ സുരക്ഷയ്ക്കും വിദേശനാണ്യം നേടിത്തരുന്നതിനും മുന്നില്‍ നില്‍ക്കുന്ന കർഷകരെ കടുവയുടെയും, ആനയുടെയും പേരില്‍ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രകടനക്കാർ ആരോപിച്ചു.

അടിപ്പെരണ്ട വ്യാപാര ഭവനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അടിപ്പരണ്ട ജംഗ്ഷനില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി എം. അബ്ബാസ് ഒറവഞ്ചിറ പ്രകടനം ഉദ്ഘാടനം ചെയ്തു. ട്രഷറർ സി. കെ. രമേശ് ചേവക്കുളം പ്രതിഷേധ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.

അബ്രഹാം പുതുശ്ശേരി, ടി.സി. ബാബു, ബിനു പുളിക്കകണ്ടം, സന്തോഷ് അരിപ്പാറ, ബിനു തോമസ് ആലനോലിക്കല്‍, ഐസക്ക് വള്ളോം പറമ്പില്‍, അബ്ദുല്‍ റഹ്മാൻ മരുതഞ്ചേരി, ബെന്നി കിഴക്കേ പറമ്പില്‍, സണ്ണി കുമ്പളന്താനം എന്നിവർ സംസാരിച്ചു.