നിമിഷപ്രിയയുടെ മോചനത്തിനായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു.

പാലക്കാട്‌: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ മോചനത്തിനായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലര്‍ച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും ഒപ്പമുണ്ട്. ഇന്ന് പുലര്‍ച്ചെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും, സാമുവല്‍ ജെറോമും മുംബൈ വഴിയാണ് യെമനിലേക്ക് പോകുക.യെമനില്‍ നിന്ന് കരമാര്‍ഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ജയിലിലെത്തി നിമിഷപ്രിയയെ കാണാനാണ് തീരുമാനം. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് വിചാരണ കോടതി നിമിഷപ്രിയയെ വധ ശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ആശ്വാസധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രേമകുമാരിയുടെ യാത്ര. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹചര്യത്തില്‍ ‘സേവ് നിമിഷ പ്രിയ’ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.