നെന്മാറ : നെല്ലിയാമ്പതി റേഞ്ചില്‍ നിന്ന് മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ സ്വദേശി റസല്‍ (47), കരുവാരക്കുണ്ട് സ്വദേശി ജംഷീര്‍(33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 12ന് നെല്ലിയാമ്പതി റേഞ്ചിന് കീഴിലെ പോത്തുണ്ടി തളിപ്പാടത്തിന് സമീപത്തുനിന്നാണ് മ്ലാവിനെ പിടികൂടി മാംസം എടുത്ത നിലയില്‍ കണ്ടെത്തിയത്. കേസിലുള്‍പ്പെട്ട പൂക്കോട്ടുപാടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഷാഫി, കരുവാരക്കുണ്ട് സ്വദേശികളായ ഉമ്മര്‍, മന്നാന്‍, സഹദ്, എന്നിവര്‍ ഒളിവിലാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മലപ്പുറത്ത് നിന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് തോക്ക്, കാട്ടിറച്ചി, ഇവ കടത്തികൊണ്ടുപോകുന്നതിനുള്ള വാഹനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖകള്‍ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ നിരന്തരം വേട്ടയാടി മാംസം വില്പന നടത്തുന്ന സംഘമാണ് ഇവര്‍. മറ്റ് പ്രതികള്‍ക്കായി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് നെന്മാറ ഡി.എഫ്.ഒ. ആര്.ശിവപ്രസാദ് പറഞ്ഞു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.