കരിങ്കുളം വളവിൽ കാർ കുളത്തിലേക്ക്‌ മറിഞ്ഞു.

നെന്മാറ: എലവഞ്ചേരി കരിങ്കുളം വളവിൽ കാർ കുളത്തിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.

കാർ വീണ ശബ്ദ‌ംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തിയശേഷം ബസിൽ തൃശ്ശൂരിലേക്കയച്ചു. എതിരെയെത്തിയ വാഹനത്തിന് വഴിമാറിക്കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ചെറു ക്രെയിനുപയോഗിച്ച് കുളത്തിൽനിന്ന് കാർ മുകളിലേക്കെടുത്തു. പായൽനിറഞ്ഞ കുളത്തോടുചേർന്നുള്ള പാതയരികിൽ വളർന്നുനിൽക്കുന്ന പുല്ല് മറയുന്നതിനാൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻകഴിയാത്ത അവസ്ഥയാണുള്ളത്.

മംഗലം-ഗോവിന്ദാപുരം പ്രധാനപാതയിലാണ് കരിങ്കുളംവളവ്. രണ്ടുമാസത്തിനുള്ളിൽ ഏഴാമത്തെ അപകടമാണിത്. പാതയിലുണ്ടായ കുഴികൾ അപകടത്തിനിടയാക്കുന്നു. കുഴികളിലിറങ്ങി നിയന്ത്രണം തെറ്റി വാഹനങ്ങൾ മറിയുന്നത് പതിവാണ്.

പാതയരികിലുള്ള സംരക്ഷണത്തൂണുകൾ തകർത്തും അപകടമുണ്ടാകുന്നു. കഴിഞ്ഞയാഴ്ച‌നടന്ന വാഹനാപകടത്തെത്തുടർന്ന് പാതയിലെ ഏതാനും കുഴികൾമാത്രം നികത്തുകയാണ് ചെയ്ത‌ത്.