മണിക്കൂറുകൾക്കകം മോഷ്ടാവ് പോലീസ് പിടിയിൽ.

പാലക്കാട് : പുതുശ്ശേരി സൂര്യച്ചിറ ശിവപാര്‍വതി ക്ഷേത്രത്തിലെ പണവും നാളികേരവും കവര്‍ന്ന മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടിയില്‍. മരുതറോഡ് സ്വദേശി സുഭാഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയോടെ ക്ഷേത്രത്തിലെത്തി കവര്‍ച്ച നടത്തി മടങ്ങിയ സുഭാഷിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തതയോടെ പതിഞ്ഞതാണ് അന്വേഷണത്തിന് സഹായമായത്.

ഒട്ടും മുന്‍പരിചയമില്ലാത്ത മോഷ്ടാവെന്ന് പൊലീസിനു വ്യക്തമായിരുന്നു. മതില്‍ചാടിക്കടക്കുന്നതും കവര്‍ച്ചയുടെ ആവേശത്തില്‍ മുഖാവരണം മാറ്റി സ്വതന്ത്രമായി നീങ്ങുന്നതുമെല്ലാം ഇതിന് തെളിവ്. കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞോ എന്ന് ജീവനക്കാരോട് തിരക്കി. പിടിയിലാകുന്നതിന് കുറച്ച് മുന്‍പും സുഭാഷ് ക്ഷേത്രത്തിന് മുന്നിലെത്തിയിരുന്നു. ദൃശ്യങ്ങള്‍ കൃത്യമായ തെളിവായപ്പോള്‍ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ പൊലീസിന്റെ പിടിയില്‍. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് കവര്‍ച്ചയുണ്ടായത്. ക്ഷേത്രത്തിലെ ജീവനക്കാരുള്‍പ്പെടെ മടങ്ങിയതിന് പിന്നാലെ കള്ളനെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ക്ഷേത്രത്തില്‍ നടന്ന അ‍ഞ്ചാമത്തെ കവര്‍ച്ചയാണിത്. രണ്ട് വര്‍ഷം മുന്‍പ് ക്ഷേത്രത്തിലെ സി.സി.ടി.വി വരെ കള്ളന്‍മാര്‍ കൊണ്ടുപോയ അനുഭവമുണ്ട്. ഇത്തവണ സി.സി.ടി.വി തന്നെയാണ് ഭണ്ഡാരം കുത്തിത്തുറന്നുള്ള കവര്‍ച്ചയും നാളികേരവുമായി മടങ്ങുന്നതുമെല്ലാം തെളിവാക്കിയത്. ദൃശ്യങ്ങള്‍ ലഭിച്ചതോടെ പൊലീസിന് അന്വേഷണം എളുപ്പമായി. വിവിധ ഗ്രൂപ്പുകളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനാല്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയിലെ കള്ളനെ കൈയ്യോടെ പിടികൂടാനായി. പാടത്തിനോട് ചേര്‍ന്ന് അധിക ശ്രദ്ധയെത്താതെയുള്ള അമ്പലമെന്ന സൗകര്യമാണ് കവര്‍ച്ചക്കാര്‍ മുതലെടുക്കുന്നതെന്നാണ് നിഗമനം. സുരക്ഷ ശക്തമാക്കുന്നതിന് ക്ഷേത്രഭരണസമിതിയും തീരുമാനിച്ചിട്ടുണ്ട്.