നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി

നെന്മാറ :കനത്ത സുരക്ഷയില്‍ ചെന്താമരയെ നെന്മാറയിലെത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. സുധാകരനെയും ലക്ഷ്മിയേയും കൊലപ്പെടുത്തിയതും ശേഷം ഫോണ്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതും മലയില്‍ ഒളിച്ചിരുന്നതുമെല്ലാം ചെന്താമര വിശദീകരിച്ചു.അഞ്ഞൂറോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലായിരുന്നു പോത്തുണ്ടിയിലെ ബോയൻ കോളനിയിലും പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തിയത്.കൊലപാതകത്തിന് ശേഷം വീട്ടില്‍ കൊടുവാള്‍ വച്ച്‌ വീടിന്റെ പിറകിലൂടെ ചാടി രക്ഷപ്പെട്ടു. പാടത്തിലൂടെ ഓടിപ്പോയി. ഇതിനിടെ സിം, ഫോണ്‍ എന്നിവ ഉപേക്ഷിച്ചു. സമീപത്തെ കനാലില്‍ വൈകുന്നേരം വരെ ഇരുന്നു. നേരം സന്ധ്യയായപ്പോള്‍ കനാലിലെ ഓവിലൂടെ വൈകുന്നേരം മല കയറിയെന്നും ചെന്താമര പറയുന്നു.ജനുവരി 27ന് രാവിലെ ചെന്താമര കത്തിയുമായി നില്‍ക്കുന്നത് സുധാകരൻ കണ്ടു. ഇതോടെ സുധാകരൻ സഞ്ചരിച്ച വാഹനം റിവേഴ്സ് എടുത്തു. പിന്തുടർന്ന ചെന്താമര സുധാകരനെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. ആക്രമണം കണ്ട ലക്ഷ്മി ഉറക്കെ നിലവിളിച്ചുകൊണ്ട് അടുത്തെത്തി. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോള്‍ ലക്ഷമിയേയും ആക്രമിച്ചു. രണ്ടുപേരെയും വെട്ടിവീഴ്‌ത്തിയ ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് പോയി.കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടില്‍വച്ച ശേഷം പിൻവശം വഴി പുറത്തിറങ്ങി. വീടിനു സമീപത്തെ പാടവരമ്ബത്തിലൂടെ നടന്ന് അരക്കമലയിലേക്ക് നടന്നു. ഇതിനിടെ പാടവരമ്ബത്തെ കുറ്റിക്കാട്ടിലേക്ക് മൊബൈല്‍ ഫോണും സിമ്മും എറിഞ്ഞ് ഉപേക്ഷിച്ചു. പാടവരമ്ബത്തെ കമ്ബിവേലി ചാടിക്കടന്ന് വനത്തിന്റെ സമീപത്തേക്ക് പോയി. നാട്ടുകാരുടെ കണ്ണില്‍ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെ ഇറങ്ങി നടന്നു. വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു. ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു. രാത്രി 12 മണിയോടെയാണ് മലയില്‍ കയറിയത്. അവിടെ ഒരു ഗുഹയില്‍ കഴിഞ്ഞു. മലയില്‍ വച്ച്‌ പൊലീസ് ജീപ്പിന്റെ ലൈറ്റും ഡ്രോണ്‍ നിരീക്ഷണവും കണ്ടുവെന്നും ചെന്താമര വിശദീകരിച്ചു.ആലത്തൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടതോടെയാണ് പ്രതി ചെന്താമരയെ ഉച്ചയ്‌ക്ക് 12.30ന് പോത്തുണ്ടി ബോയൻ കോളനിയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്.