January 15, 2026

ഭൂമിക്കായി ഒളകരയിലെ ആദിവാസികള്‍ നടത്തിയത് പതിറ്റാണ്ടുകള്‍നീണ്ട സമരം

പതിറ്റാണ്ടുകളേറെ നീണ്ട സമരങ്ങള്‍ക്ക് ലക്ഷ്യം കണ്ടതിന്‍റെ സന്തോഷത്തിലാണ് ഒളകര ആദിവാസി കോളനിയിലെ താമസക്കാരെല്ലാം.നാളെ കോളനിയിലെ കുടുംബങ്ങള്‍ക്കെല്ലാം അവകാശരേഖ വിതരണം ചെയ്യും. വൈകുന്നേരം മൂന്നിന് കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ള മന്ത്രിമാരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഓരോ കുടുംബത്തിനും ഒന്നര ഏക്കർ വീതമാണ് ഭൂമി വിതരണം ചെയ്യുന്നത്. കാലങ്ങളേറെ നീണ്ട ഭൂസമര പരമ്ബരകള്‍ക്കൊടുവിലാണ് ഒളകരയിലെ ആദിവാസികള്‍ക്കും സ്വന്തമായി ഭൂമി ലഭ്യമാകുന്നത്. കുടില്‍കെട്ടി സമരം നടത്തിയതിനും ആട്ടിൻകൂട്കെട്ടി ജീവനോപാധി കണ്ടെത്തിയതിനും പോലീസ് നടപടികളും ജയില്‍വാസവുമെല്ലാം അനുഭവിച്ചിട്ടുള്ളവരാണ് കോളനിയിലെ താമസക്കാർ. എന്നാല്‍ അവകാശങ്ങള്‍ക്കായുള്ള ചെറുത്തുനില്‍പ്പ് ലക്ഷ്യംകാണും വരെ സംഘടിത ശക്തിയായി നിലനില്‍ക്കാൻ കഴിഞ്ഞു എന്നതാണ് ഒളകരക്കാരുടെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍. രതീഷ് ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരുടെ വിശ്രമമില്ലാത്തഓട്ടപ്പാച്ചിലുണ്ട് ഈ വിജയത്തിന്. ഭൂമിയാകുന്നതോടെ ഇനി നല്ല വീടുകളും ഉയരും. വാല്‍ക്കുളമ്ബ് കണിച്ചിപ്പരുതയില്‍നിന്നും വനത്തിലൂടെ യാത്രചെയ്തു വേണം ഒളകര ആദിവാസി കോളനിയിലെത്താൻ. തൃശൂർ ജില്ലയില്‍പ്പെട്ട പാണഞ്ചേരി പഞ്ചായത്തിലാണ് കോളനി ഉള്‍പ്പെടുന്നത്. എന്നാല്‍ കോളനിയിലെത്തണമെങ്കില്‍ കുതിരാൻ തുരങ്കം കടന്നുവന്ന് പന്തലാംപാടം മേരിഗിരിയില്‍ നിന്നുള്ള മലയോരപാത വഴി യാത്ര ചെയ്ത് പനംകുറ്റി വാഴക്കുളമ്ബിലെത്തി അവിടെനിന്നു വേണം കണച്ചിപ്പരുത വഴി കോളനിയിലെത്തിപ്പെടാൻ. തൃശൂരില്‍ നിന്നു 50 കിലോമീറ്ററെങ്കിലുമുണ്ടാകും യാത്രാദൂരം.