വൈക്കോലിന് ഇരട്ടിവില. ആവശ്യത്തിന് കിട്ടാനില്ല. ക്ഷീരകർഷകർ പ്രതിസന്ധിയില്‍. രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ വൈക്കോല്‍ അപ്രതീക്ഷിതമായി തുടർച്ചയായ വേനല്‍മഴയില്‍ നശിച്ചതിനെതുടർന്നാണ് വില വർധിച്ചത്.ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ ബഹുഭൂരിപക്ഷം നെല്‍പ്പാടങ്ങളിലും വെള്ളംകയറി വൈക്കോല്‍ ചീഞ്ഞുപോയിരുന്നു. വൈക്കോല്‍ നഷ്ടപ്പെട്ട നെല്‍കർഷകർക്ക് കാലാവസ്ഥ വിള ഇൻഷ്വറൻസ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യം ഉയർന്നു.വൈക്കോല്‍ ഒട്ടും ലഭിക്കാത്ത ക്ഷീരകർഷകരാണ് റോള്‍ ചെയ്ത വൈക്കോല്‍ 260 രൂപയ്ക്ക് വാങ്ങുന്നത്. സാധാരണ കൊയ്ത്തു കഴിഞ്ഞാല്‍ ഉടൻ 85 മുതല്‍ 100 രൂപയ്ക്ക് ലഭിച്ചിരുന്ന മൂന്നടി നീളമുള്ള വൈക്കോല്‍ റോള്‍ ആണ് ഏപ്രില്‍ മാസത്തില്‍ തന്നെ 200 രൂപയ്ക്ക് മുകളില്‍ വിലയെത്തിയത്. കടത്തുകൂലി ഉള്‍പ്പെടെ 260 രൂപയ്ക്കാണ് കഴിഞ്ഞദിവസം നെന്മാറ മേഖലയില്‍ വ്യാപാരികള്‍ അത്യാവശ്യക്കാർക്ക് വൈക്കോല്‍ എത്തിച്ചത്.ആവശ്യത്തിന് കിട്ടാനില്ലാത്തതും ദൂരദിക്കുകളില്‍ നിന്ന് കടത്തുകൂലി ചെലവ് വരുന്നതുമാണ് വിലകൂടാൻ കാരണം. നൂറ് കെട്ട് വൈക്കോലുകള്‍ സൂക്ഷിക്കാറുള്ള കർഷകർ 50 കെട്ടില്‍ താഴെയാണ് വിലകൂടിയതിനെത്തുടർന്ന് വാങ്ങി സൂക്ഷിക്കുന്നത്.സാധാരണ കൊയ്ത്തു കഴിഞ്ഞാലുടൻ വൈക്കോല്‍ ആവശ്യമില്ലാത്ത കർഷകർ ട്രാക്ടർ ഉപയോഗിച്ച് വൈക്കോല്‍ചുറ്റി റോള്‍ ആക്കി 30 മുതല്‍ 35 രൂപ വരെ കൂലി നല്‍കി വീടുകളില്‍ എത്തിച്ച് ആവശ്യക്കാർ വരുമ്ബോള്‍ 100 രൂപയ്ക്ക് മുകളില്‍ വില്‍ക്കുമായിരുന്നു. ചിലയിടങ്ങളില്‍ വ്യാപാരികള്‍ തന്നെ റോള്‍ ചെയ്ത് ഒരു റോളിന് കടത്ത്ദൂരം അനുസരിച്ച് 75 മുതല്‍ 85 രൂപ വരെ കർഷകർക്ക് നല്‍കി വാങ്ങിക്കൊണ്ടു പോകുകയും ചെയ്തിരുന്നു.
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.