പോത്തുണ്ടിഡാം ഷട്ടര്‍ പുനഃസ്ഥാപിച്ചു

നെന്മാറ : പോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഇടതുകരകനാല്‍ ഷട്ടർ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. പാലക്കാട്‌ മെക്കാനിക്കല്‍ എൻജിനീയറിംഗ് ഡിവിഷന്‍റെ നേതൃത്വത്തിലാണു ഷട്ടർ പുനഃസ്ഥാപിച്ചത്. ഇക്കഴിഞ്ഞ വേനലില്‍ വെള്ളം വിതരണത്തിനിടെയാണ് ചാനലില്‍ കുടുങ്ങി ഷട്ടറിന്‍റെ യന്ത്രഭാഗങ്ങള്‍ വേർപെട്ടുവന്നത്. ഇതുമൂലം ദിവസങ്ങളോളം ജലവിതരണം തടസപ്പെട്ടു.മെക്കാനിക്കല്‍ ഡിവിഷൻ വിഭാഗം എൻജിനീയർമാർ മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ചു ടണലിലൂടെ അകത്ത് പ്രവേശിച്ചാണ് പൊട്ടിവീണ ഷട്ടറില്‍ കൊളുത്തുകള്‍ പിടിപ്പിച്ച്‌ ഭാഗികമായി ഉയർത്താൻ കഴിഞ്ഞത്.പിന്നീട് ഡാമിലെ എമർജൻസി ഷട്ടർ ഉപയോഗിച്ച്‌ ജലവിതരണം ഭാഗികമായി ക്രമീകരിക്കുകയായിരുന്നു. ഇതിനിടെ കാലവർഷം ശക്തി പ്രാപിച്ചതോടെ പോത്തുണ്ടി ഡാമിലെ ജലനിരപ്പും ഉയർന്നു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമില്‍ നിലവില്‍ 15.02 അടി വെള്ളമുണ്ട്. കഴിഞ്ഞ വർഷം മേയ് 29ന് 5.97 അടി വെള്ളമാണുണ്ടായിരുന്നത്. വൃഷ്ടി പ്രദേശമായ നെല്ലിയാമ്പതി മലനിരകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ ഉള്ളതിനാല്‍ ഡാമിലെ പ്രധാന ജലസ്രോതസുകളായ കുണ്ടറചോല, മീൻചാടിപുഴ, ചെറുനെല്ലിപ്പുഴ എന്നിവിടങ്ങളില്‍ നിന്നും മറ്റു കാട്ടുചോലകളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.