നെന്മാറ: ഒരു വർഷത്തിനകം വൈദ്യുതി ഉത്പാദനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ, നെന്മാറയിലെ സൗരപാടത്തു നിന്ന് എട്ടുവർഷത്തിനുശേഷം ഊർജോത്പാദനം തുടങ്ങുന്നു. നെന്മാറ കെഎസ്ഇബി പഴയ സെക്ഷൻ ഓഫീസ് വളപ്പിലാണ് നിർമാണം പൂർത്തിയായത്. പ്രവർത്തനോദ്ഘാടനം ഈ മാസം 25ന് 11 മണിക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
കെഎസ്ഇബി സെക്ഷൻ ഓഫീസ് വല്ലങ്ങിയിലേക്ക് മാറ്റിയതോടെയാണ് ഈ ഭാഗത്ത് സൗരപാടം നിർമിക്കാൻ ബോർഡ് പദ്ധതി തയ്യാറാക്കിയത്. 2017 ജനുവരിയിൽ നിർമാണോദ്ഘാടനം നടത്തി. 9.69 കോടി രൂപ ചെലവഴിച്ച് 1.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾ വൈകിയതോടെ രണ്ടുവർഷം നീണ്ടു.
പിന്നീട് കരാർ എടുത്ത നോയിഡയിലെ ജാക്സൺ എൻജിനീയേഴ്‌സ് കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടു. തുക നൽകാനാവില്ലെന്ന് കെഎസ്ഇബി അറിയിച്ചതോടെ വീണ്ടും രണ്ടുവർഷം വൈകി.
2021-ൽ പുണയിലെ ഇ-ഊർജ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് നൽകിയെങ്കിലും ജിഎസ്‌ടി തുക കേന്ദ്രം വർധിപ്പിച്ചതോടെ അവർ പണി ഉപേക്ഷിച്ചു.
പിന്നീടാണ് 8.08 കോടി രൂപയ്ക്ക് ഇൻകെൽ കൺസൽട്ടസി കമ്പനിക്ക് കരാർ നൽകി 2023 ഡിസംബറിൽ പണി പുനരാരംഭിച്ചത്. 2024 ഫെബ്രുവരിയിൽ ഊർജോത്പാദനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വൈകിയതോടെ വീണ്ടും ഒരുവർഷം കൂടി വൈകി.
9 ഏക്കർ സ്ഥലത്ത് പൂർണമായും പാനലുകൾ സ്ഥാപിക്കാൻ കഴിയുന്ന രീതിയിൽ നിലമൊരുക്കി. ഇതിൽ തൂണുകൾ നിർമിച്ചാണ് പാനലുകൾ സ്ഥാപിച്ചത്. 4,500 പാനലുകൾ വഴി 1.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് പൂർണമായും കെഎസ്ഇബിയ്ക്കാണ് കൈമാറുന്നത്.
Similar News
സോളാര്‍ ഫെൻസിംഗില്‍ എപ്പോഴും വൈദ്യുതി പ്രവാഹം; നാട്ടുകാര്‍ ഭീതിയില്‍
ഏതുനിമിഷവും നിലംപൊത്താറായ നിലയിൽ മുടപ്പല്ലൂരിലെ കൂറ്റൻ വാട്ടർടാങ്ക്
നെല്ലിയാമ്പതിയിൽ മരം വീണ് വൈദ്യുതി മുടങ്ങി; ഗതാഗതവും തടസപ്പെട്ടു.