വാൽക്കുളമ്പ് -പനങ്കുറ്റി യാത്ര കഠിനം, സാഹസം

കിഴക്കഞ്ചേരി : കുഴികളിൽ ചാടിയും ഇളകിക്കിടക്കുന്ന കല്ലുകളിൽ തെന്നിയും നിയന്ത്രണം തെറ്റി മറിഞ്ഞേക്കുമെന്നാണ് വാൽക്കുളമ്പ്-പനങ്കുറ്റി റോഡിലൂടെ പോകുന്ന ഇരുചക്രവാഹനയാത്രക്കാരുടെ പേടി. വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ നല്ലൊരു തുക ചെലവാക്കേണ്ടിവരുന്നതിന്റെ പ്രയാസത്തിലാണ് ഓട്ടോറിക്ഷക്കാരും സ്വകാര്യ ബസുടമകളും. തകർച്ച രൂക്ഷമായ ഈ പാതയിൽ കഴിഞ്ഞ പത്ത് വർഷമായി ദുരിതം സഹിക്കുകയാണ് യാത്രക്കാർ. റോഡിലൂടെ നടന്നുപോകാൻപോലും എളുപ്പമല്ല. മലയോരഹൈവേയുടെ ഭാഗം കൂടിയായ റോഡിനാണ് ഈ സ്ഥിതി.വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കേണ്ടിവരുന്ന തുക താങ്ങാവുന്നതിലും കൂടിയാൽ സർവീസുകൾ നിർത്തിവെയ്‌ക്കേണ്ടിവരുമെന്ന് സ്വകാര്യ ബസ്സുടമകൾ പറഞ്ഞു. മൂന്ന് ബസുകളാണ് പനങ്കുറ്റിയിലേക്ക് സർവീസ് നടത്തുന്നത്. ഓട്ടോറിക്ഷക്കാർ വരാൻ മടിക്കുന്ന സാഹചര്യവുമുണ്ട്. റോഡ് നന്നാക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി. ഇത്തവണത്തെ മഴയിൽ തകർച്ച രൂക്ഷമായതിനെത്തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ ക്വാറിയവശിഷ്ടമിട്ട് കുഴികളടച്ചതാണ് ഏകനടപടി. ക്വാറിയവശിഷ്ടം ഇളകി പല ഭാഗങ്ങളും വീണ്ടും തകർന്നുതുടങ്ങിയിട്ടുണ്ട്. പത്ത് വർഷമായിട്ടും റോഡ് നവീകരിക്കാത്തതിനുപിന്നിൽ രാഷ്ട്രീയവിവേചനമുണ്ടെന്നും ആരോപണമുണ്ട്.റോഡ് നവീകരണത്തിനായി എംഎൽഎ ഫണ്ടിൽനിന്ന് 30 ലക്ഷവും ഗ്രാമപ്പഞ്ചായത്തിൽനിന്ന് പത്ത് ലക്ഷവും വകയിരുത്തിയിട്ടുണ്ടെന്നും മഴ മാറിയാൽ ഉടനെ ജോലികൾ ആരംഭിക്കുമെന്നും കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ പറഞ്ഞു. രാഷ്ട്രീയവിവേചനമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പനങ്കുറ്റിയിൽ ഒരു കോടിയിലേറേ രൂപയുടെ വികസനം നടപ്പാക്കിയിട്ടുണ്ടെന്നും കവിത മാധവൻ പറഞ്ഞു.