റിപ്പോർട്ട്: ജോജി തോമസ്
നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുള്‍പൊട്ടലിന് ഇന്നേക്ക് 3 വയസ്. പെയ്തു കൊണ്ടിരുന്ന മഴയില്‍ വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16ന് ചേരുംകാടിലെ 40ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോടു ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയാണ് വലിയ ശബ്ദമുണ്ടായത്.കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും മണ്ണും വെളളവും മൂന്നു വീടുകളെ തകര്‍ത്തെറിഞ്ഞ് 10 ജീവന് നഷ്ടപ്പെടുത്തി ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. മൂന്നു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൂന്നു കുടുംബങ്ങളിലായി നഷ്ടപ്പെട്ടുപോയ 10 മൃതശരീരങ്ങള്‍ കണ്ടെടുക്കാനായത്.കുന്നിന് മുകളില്‍ നിന്ന് പൊട്ടിയൊലിച്ചുവന്ന പാറക്കല്ലും മണ്ണും വെള്ളവും മരങ്ങളും ആദ്യം ഉണ്ണികൃഷ്ണന്റെ ഓടിട്ട വീടിനെയാണ് തകര്‍ത്തെറിഞ്ഞത്.പിന്നീട് താഴെയുള്ള ഗംഗാധരന്റ ഇരുനില വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ ഇരുവീടും പൂര്‍ണ്ണമായും തകര്‍ന്ന് മണ്ണിനടിയിലായി.
മറ്റൊരു ഭാഗത്തുകൂടിയുള്ള വെള്ളപ്പാച്ചിലില്‍ മണികണ്ഠന്റെ വീടും തകര്‍ന്നു.അളുവശ്ശേരി ചേരുകാട് വീട്ടില്‍ ഗംഗാധരന് (60) ഭാര്യ സുഭദ്ര (55) മക്കളായ ആതിര (28), ആര്യ (17), അരവിന്ദ് (17) ആതിരയുടെ 15 ദിവസം പ്രായമായ മകൻ, പരേതനായ ഉണ്ണികൃഷ്ണന്റെ മകളായ അനിത (28) അഭിജിത്ത് (22), അനിതയുടെ മൂന്നര വയസായ മകള്‍ ആത്മിക, സുന്ദരന്റെ മകന് സുധിന്‍ (20) എന്നിവരാണ് മരിച്ചത്.ഗംഗാധരന്റെ മകള്‍ അഖില ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ചികിത്സയുടെ നീണ്ട കാത്തിരിപ്പിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്കു ശേഷം അഖില കുത്തനൂരുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് കഴിയുന്നത്.ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട അഖിലയുള്‍പ്പെടെ ഉരുള്‍പൊട്ടലിന്റെ നേര്‍സാക്ഷികള്‍ ഏറെയാണ്. അനിയത്തി അമിത സംഭവം നടക്കുമ്പോൾ ജോലി സ്ഥലത്തായതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.മരണപ്പെട്ട സുധിന്റെ അച്ഛന് സുന്ദരന്‍ അപകടത്തിനു ശേഷം മാനസിക വിഷമത്തിലായതിനെ തുടര്‍ന്നു 2019 ജൂണ്‍ 15ന് മരണപ്പെട്ടു. സുധിന്റെ അമ്മ സുജാതയും സഹോദരങ്ങളായ സുബിനും സുമിതയും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മകളായി കഴിയുന്നു.
ഉരുള്‍പൊട്ടലിന്റെ മൂന്നു വര്‍ഷം പിന്നിടുന്പോഴും മകന് നഷ്ടപ്പെട്ട സുജാതയ്ക്കും മക്കള്‍ക്കും വീടും സ്ഥലവും ലഭിക്കാത്തത് ഈ കുടുംബത്തെ കണ്ണീരില്‍ ആഴ്ത്തുന്നത്.ഉരുള്‍പൊട്ടിയതിനു താഴെയായി ഭീതിയോടെയാണ് ഈ കുടുംബം ഇന്നു താമസിക്കുന്നത്. കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ വകുപ്പ് അധികാരികള്‍ എത്തി വീടൊഴിഞ്ഞോളണം എന്ന മുന്നറിയിപ്പുമായെത്തുന്നത് പതിവാണെന്ന് ഈ കുടുംബം പറഞ്ഞു. കൂലിപ്പണിക്ക് പോകുന്ന വിധവയായ സുജാതയ്ക്ക് വീടു വച്ചു കൊടുക്കുന്നതിന് വേണ്ടുന്ന നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ ഭാഗത്തുള്ള കുടുംബങ്ങള്‍ക്ക് ഇനിയും ഭീതി മാറിയിട്ടില്ല.കുന്നിന് ചെരുവിലായി താമസിക്കുന്ന ഒന്‍പതു കുടുംബങ്ങള്‍ അന്ന് പ്രദേശം വിട്ടുപോയതാണ്.
ഉരുള്‍പൊട്ടിയ കുന്നില്‍ പാറയും മണ്ണും വേര്‍പെട്ട നിലയില്‍ നില്ക്കുന്നതിനാല് ഈ പ്രദേശം താമസയോഗ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഒന്‍പതു കുടുംബങ്ങളെയും മാറ്റിയിരുന്നത്.വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വീടു വച്ചു നല്‍കിയെങ്കിലും സുജാതയുടെ കുടുംബത്തിനു ഇന്നും കാരുണ്യം ലഭിക്കാതെയായെന്നതും കുടുംബത്തെ ആശങ്കയിലാക്കുന്നു.മാറ്റി താമസിപ്പിച്ച ഒമ്പത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വീടും സ്ഥലവും നല്കാന് തീരുമാനിക്കുകയായിരുന്നു. പിന്നീട് ഈ കുടുംബങ്ങള്‍ക്ക് വീടു വയ്ക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതിനായി ആറു ലക്ഷം രൂപയും വീടു വയ്ക്കുന്നതിനു നാലു ലക്ഷം രൂപ ധനസഹായവും നല്കി.അന്ന് മുന്നൂറു മീറ്ററിലധികം ഉയരത്തില്‍ നിന്നാണ് ഉരുള്‍പൊട്ടി പാറക്കല്ലുകളും മരങ്ങളും മണ്ണും കുത്തിയൊലിച്ചിറങ്ങിയത്. പാറമുകളില്‍ നിന്ന് ഇപ്പോഴും ചെറിയ തോതില്‍ വെള്ളമൊഴുകുന്നുണ്ട്.കനത്ത മഴകൂടിയാകുന്പോള് ശക്തമായ വെള്ളമൊഴുക്കുണ്ടായാല്‍ വലിയ തോതില്‍ മണ്ണ് ഇനിയും കുത്തിയൊലിച്ചിറങ്ങുമെന്ന പേടിയിലാണ്. മണ്ണില്‍ പുതഞ്ഞു നില്ക്കുന്ന വലിയ പാറക്കല്ലുകളും താഴേയ്ക്കു വരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.